6 എന്റെ ഓർമ്മകൾ
കണാരന് മക്കൾ അഞ്ച്. രണ്ടാണും മൂന്നു പെണ്ണും. മൂത്തതു മൂന്നും പെണ്ണുങ്ങളാണ്.അവരൊക്കെ പ്രായമായവർ.മക്കളും മക്കളുടെ മക്കളുമൊക്കെയായി ഓരോ ദിക്കുകളിൽ കഴിയുന്നു. വല്ലപ്പോഴുമേ സ്വന്തം വീട്ടിൽ വരൂ. വരുന്നത് കണാരനിഷ്ടമില്ല. ചെലവു കൂടും.കഞ്ഞി കൊടുക്കണ്ടേ.
ഗൃഹഭരണമിപ്പോഴും കണാരൻ തന്നെയാ ണ്. മക്കളേയും മരുമക്കളേയും ചെറുമക്കളേയും ചൊൽപ്പടിക്കു നിർത്തും.
ആൺ മക്കളുടെ ഭാര്യമാർ കെട്ടിയോന്മാരേ കുറിച്ച് പറയും. നട്ടെല്ലില്ലാത്തവൻമാർ... അപ്പന്റെ മൂടും താങ്ങി നടപ്പാ.. കെട്ടിയോളുമാർക്കും മക്കൾക്കും ചെലവിനു കൊടുക്കാൻ പറ്റാത്തോന്മാര് പെണ്ണുകെട്ടാൻ പോവരുത്. ആട്ടും തുപ്പും കൊണ്ട് കെടക്കാനാ ഞങ്ങടെ വിധി. അല്ലെങ്കിലെന്തിനാ ഇവരെ പറയുന്നേ. ഞങ്ങടെ കാർന്നോമ്മാരെ പറഞ്ഞാ മതിയല്ലോ. പാടമുണ്ട് പറമ്പുണ്ട്... പണിയെടുത്ത് ജീവിക്കാം .കഞ്ഞിക്ക് മുട്ടുണ്ടാവില്ല എന്നു പറഞ്ഞ് കൊണ്ടോന്ന് കെട്ടിച്ചതാ. പണിയെടുക്കാന്ന് പറഞ്ഞത് ശരിയാ.. കഞ്ഞി കിടക്കണേ കാർന്നോരോട് ചോദിക്കണന്ന് മാത്രം...
കണാരൻ ഒരു മാസത്തേക്ക് ചെലവിനുള്ള നെല്ല് പത്താഴത്തിൻ നിന്ന് അളന്നു കൊടുക്കും . കണാരന്റെ ഭാര്യ കാർത്യായനിയും മരുമക്കളും ചേർന്ന് നെല്ല് പുഴുങ്ങി ഉണങ്ങി ഉരലിലിട്ട് കുത്തി അരിയാക്കി കണാരനെ ഏൽപ്പിക്കും. കണാരൻ ഒരോ ദിവസവും അന്നേയുള്ള അരി രാവിലെ അളന്നു കൊടുക്കും.
കണാരന് രാവിലെയും ഉച്ചയ്ക്കും രാത്രിയും ചോറു വേണം .. ആൺ മക്കൾളും കുട്ടികളും കഴിച്ചു കഴിഞ്ഞാൽ മിച്ചമൊന്നും കാര്യമായുണ്ടാവില്ല. പെണ്ണങ്ങൾക്ക് ഇത്തിരി വല്ലതും കിട്ടിയാൽ ഭാഗ്യം. കപ്പയും, ചക്കയും, മാങ്ങയുമുള്ളതുകൊണ്ട് ജീവിച്ചു പോകുന്നു...
അറുപിശുക്കനായ കണാരനെ നാട്ടുകാര് വിളിക്കുന്നത് ഈച്ചയൂമ്പി എന്നാണ്.
കണാരന് ഒരു കറുത്ത ആട് ഉണ്ട്. കറുത്ത യാടിന്റെ പാല്ലുകുടിച്ചാൽ ആരോഗ്യം കൂടും.എന്നും രാവിലെ കറുത്തയാടിന്റെ പാല് തിളപ്പിച്ചത് ഒരു കോപ്പനിറയെ കണാരൻ കുടിക്കും. ഒരു ദിവസം തിളപ്പിച്ച പാൽ ഉമ്മറത്ത് വച്ച് അതൊന്നു തണുത്തു കിട്ടാൻ കാത്തിരിക്കുകയായിരുന്നു കണാരൻ. ഒരു വലിയ മണിയനീച്ച പറന്നു വന്ന് പാലിൽ വീണു. പാല് ചൂടാറിയപ്പോൾ കണാരൻ ആദ്യം ഈച്ചയെ എടുത്ത് ഊമ്പി പുറത്തേക്കെറിഞ്ഞു. പിന്നെ കോപ്പയിലെ പാലുകുടിച്ചു. കണ്ടു നിന്ന മക്കൾ അത് നാടുനീളെ പറഞ്ഞു നടന്നു. അതിനുശേഷം നാട്ടിൽ കണാരന്റെ പേര് ഈച്ചയൂമ്പി എന്നായി മാറി.
കണാരന് ആൺമക്കൾ രണ്ടാണ് .കുമാരനും വേലായുധനും. മൂത്ത മകൻ കുമാരന്റെ ഭാര്യ ഭവാനി വൈയ്ക്കംകാരി യാണ്. കുമാരൻ പുറത്ത് പണിക്കു പോകും. തൂമ്പാപ്പണിയും തെങ്ങുകയറ്റവും കുമാരന് വശമുണ്ട്. കുമാരൻ പണിക്കുപോകുന്നത് ഭാര്യയുടേയും മക്കളുടേയും കാര്യം നോക്കാനല്ല. കള്ളുകുടിക്കാനാണ്... കൈയിൽ കാശുണ്ടെങ്കിൽ മൂക്കറ്റം കുടിച്ച് നാലു കാലിൽ കയറി വരും. കാശില്ലെങ്കിൽ മുറ്റത്തെ മാവിൻ ചുവട്ടിൽ ബഞ്ചിലിരുന്ന് നേരം കളയും. കട്ടൻ ബീഡി ചുണ്ടിൽ സദാ പുകഞ്ഞുകൊണ്ടിരിക്കും. ..
ഇടയക്കൊക്കെ ഭാര്യ ഭവാനി ഉപദേശിക്കും.. അച്ഛനോട് വീതം തരാൻ പറയ്. .. ഒരു കുടിലാണേലും വച്ചുകെട്ടി മാറി താമസിക്കാം. എത്ര കാലോന്നു വച്ചാ ഈ പട്ടിണി സഹിച്ച് ആട്ടും തുപ്പും കൊണ്ട് ഇതിനകത്തു കിടക്കണേ.. കുമാരൻ ഒന്നു മൂളും..
ഒടുവിൽ ഭവാനി പറഞ്ഞു. ഞാൻ കൊച്ചുങ്ങളേം കൂട്ടി വീട്ടീപോകുവാ.. ഒരു തീരുമാനമുണ്ടാകട്ടെ എന്നിട്ടു വരാം.ഞാൻ വെറുതേ വന്നുകേറിയതൊന്നുമല്ല. എന്റെ കാശും പൊന്നും കൊടുത്ത് മേടിച്ച സ്ഥലമേലും എനിക്കും മക്കൾക്കും വേണം.
അപ്പോഴും കുമാരൻ മൂളി....
ഒടുവിൽ ഭവാനി പറഞ്ഞതുപോലെ ചെയ്തു. രണ്ടു മക്കളിൽ ഒന്നിനെ ഒക്കത്തും മറ്റേതിനെ കൈയ്ക്കും പിടിച്ച് കരഞ്ഞോണ്ട് ലവിങ്ങ് ബസ്സിൽ കയറി വൈയ്ക്കത്തിനു പോയി. നാട്ടുകാരു പെണ്ണുങ്ങൾ മൂക്കത്തു വിരലുവച്ചു പറഞ്ഞു.. പാവം.. ഗതികേടു കൊണ്ടാ. ഒരു പെണ്ണ് എത്ര കാലോന്നു വച്ചാ ഒരു പിശുക്കൻ തന്തേനേം വകതിരിവില്ലാത്ത കെട്ട്യോനേം സഹിച്ച് കെടക്കുക...
പിറ്റേ ദിവസം വൈയ്ക്കത്തുനിന്ന് ഭവാനിയുടെ ആങ്ങളമാരുവന്നു. വഴക്കും വക്കാണവുമായി. ഒടുവിൽ കടവിൽ അന്ത്രയോസു ചേട്ടൻ മാധ്യസ്ഥം പറഞ്ഞു. ഭവാനിയുടെ സ്ത്രീധനം കൊടുത്തു വാങ്ങിയ പറമ്പ് ഭവാനിയുടേയും കുമാരന്റെയും പേരിൽ തീറെഴുതി പുര വെച്ച് താമസം മാറാൻ തീരുമാനമായി.കുമാരന് ഭാഗമായി രണ്ടു മുറി പറമ്പും മൂന്നു പറയ്ക്ക് നിലവും കിട്ടി.
അനിയൻ വേലായുധനും ഭാര്യ സരസമ്മയ്ക്കും സന്തോഷമായി . അവർക്കും കിട്ടി രണ്ടു മുറി പറമ്പും മൂന്നു പറയ്ക്ക് നിലവും. സരസു പറഞ്ഞു എന്റെ കാർന്നോമ്മാർക്ക് ബോധമുണ്ടായിരുന്നോ ണ്ടാ എന്റെ സ്ത്രീധനക്കാശിന് പിറവത്ത് വീടിനടുത്തു തന്നെ സ്ഥലം മേടിച്ചിട്ടേ . ഒരു ഗതീമില്ലേൽ അവിടെപ്പോയി കൂര കെട്ടിക്കിടക്കാല്ലോ.
വേലായുധനൊരു പേടിത്തൊണ്ടനാണ് ഭയങ്കര അന്ധവിശ്വാസിയും. ആളു ലേശം കറുത്തിട്ടാണ്. ഉയരവും കമ്മി. സരസമ്മ വെളുത്തിട്ടാണ്. സരസമ്മ അയൽവക്കത്തെ പെണ്ണുങ്ങളോട് പറയും. എന്നെ എത്ര നല്ല ചെറുക്കന്മാര് പെണ്ണുകാണാൻ വന്നതാന്നറിയാവോ.എന്റെ അച്ഛനോരോന്ന് പറഞ്ഞ് മടക്കും. ഒരു കൊല്ലോടെ കഴിഞ്ഞേയുള്ളു. ചെറുക്കന് വീട്ടിൽ സ്ഥലം കുറവ്. തറവാട് പോരാ... എന്നിട്ടിപ്പം അവസാനം കൊണോന്ന് കെട്ടിച്ചൊരു സ്ഥലം കണ്ടില്ലേ... ഓരോരുത്തർക്കും ഓരോന്ന് കല്പിച്ച് വച്ചിട്ടുണ്ട്. അതേ നടക്കൂ.... മറ്റു പെണ്ണുങ്ങൾ പറയും ...
വേലായുധന്റെ കാര്യങ്ങളൊക്കെ ശകുനം നോക്കിയാണ് ചെയ്യാറ്. ആരെങ്കിലുമൊക്കെ തൂമ്പപ്പണിക്ക് വിളിക്കും. രാവിലെ പണിസ്ഥലത്തേക്ക് വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒരു കോഴി വട്ടം കടന്നാൽ പോലും വേലായുധൻ പറയും .ദുശ്ശകുനം ഇന്നിനി പണി ശരിയാവില്ല. തിരിച്ചു കയറി ഉമ്മറത്തിരുന്നു കട്ടൻ ബീഡി വലിച്ച് വൈകുന്നേരമാക്കും.
കണാരൻ പറയും ഓനൊരു അന്ധവിശ്വാസിയാ... മുത്തച്ഛൻ ഭാർഗ്ഗവന്റെ തനിപ്പതിപ്പ്.. അങ്ങേരു ഭയങ്കര ശുനക്കാരനല്ലായിരുന്നോ.. മന്ത്രവാദിയും ....
വേലായുധൻ ഒരു ആനക്കമ്പക്കാരനാണ്. ഉത്സവക്കാലമായാൽ ഭഗവതീ ക്ഷേത്രത്തിൽ പറയെടുക്കാനും തിടമ്പേറ്റാനും ആനവരും. ഒരാഴ്ച ഉത്സവമാണ്.ഈയൊരാഴ്ച ആനയ്ക്ക് പട്ടമുറിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി വേലായുധൻ തിരക്കിലായിരിക്കും.
പിന്നെ ഒരു വർഷത്തേക്ക് വേലായുധന് പറയാനുണ്ടാവുക വന്ന ആനയുടെ വിശേഷണങ്ങളാവും. കേട്ടുകേട്ട് മടുക്കുമ്പോൾ നാട്ടുകാരു ചോദിക്കും.. നിനക്കീ ആനക്കാര്യമല്ലാതെ മറ്റൊന്നും
പറയാനില്ലേ.....
ഒരു ഉത്സവം കഴിഞ്ഞാൽ അടുത്തത് ഇന്ന സ്ഥലത്ത് കൃത്യമായ കണക്കുണ്ട് വേലായുധന്... നാട്ടിലെ മാത്രമല്ല വൈയ്ക്കത്തഷ്ടമി , ഏറ്റുമാനൂർ ഉത്സവം അങ്ങനെ പലതുമുണ്ട് കണക്കിൽ. ഇതൊക്കെ കഴിഞ്ഞിട്ടു വേണം വീട്ടിലെ കാര്യങ്ങളുനോക്കാൻ.. കണാരൻ ഒച്ച വയ്ക്കും.. ആന പ്രാന്തൻ .. കടുംബത്തിനു കൊള്ളാത്തോൻ .അവന്റെ മക്കടേം കെട്ടിയോൾടേം കാര്യം നോക്കാതെ തെണ്ടി നടപ്പാണ്....
ഒരിക്കൽ മങ്ങാട്ടമ്പലത്തിൽ ഉത്സവം കഴിഞ്ഞ് വേലായുധൻ രാത്രി മടങ്ങി വരികയാണ് .. കിഴകൊമ്പ് പാടം വട്ടം മുറിച്ച് നടവരമ്പിലൂടെയാണ് യാത്ര. മങ്ങിയ നിലാവെളിച്ചമുണ്ട്. കിഴകൊമ്പിൽ കാവിന്റെ വശം ചേർന്ന നടവരമ്പിലൂടെ നടന്ന് പാടം മുറിച്ചു കടന്നു വേണം മൺ വഴിയിലെത്താൻ .രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ടാവും. കാവിലെ മരങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാവിൽ ദേവിയാണ് പ്രതിഷ്ഠ. ക്ഷേത്രമിരിക്കുന്ന ഭാഗമൊഴികെ കാവിന്റെ അഞ്ചേക്കർ സ്ഥലം മുഴുവൻ ഇടതൂർന്ന കാടാണ്. ചുറ്റുമുള്ള വയലുകളെല്ലാം ഒരു കാലത്ത് കാവിന്റേതായിരുന്നത്രേ. ഭൂപരിഷ്കരണം വന്നപ്പോൾ സ്ഥലത്തെ നസ്രാണികളും നായന്മാരും വയലെല്ലാം കൈയ്ക്കലാക്കി. അവരൊക്കെ ഇപ്പോഴും കാവിലെ ഉത്സവത്തിന് വന്ന് കലം കരിക്കും, ദേവിക്ക് പറയെടുക്കുകയും ചെയ്യും. അല്ലാത്തവർക്ക് അതിന്റെ ദോഷമുണ്ടാകും.
ഒടുവിൽ സരസു പറഞ്ഞു
Comments
Post a Comment